ഫേസ്ബുക്ക് തട്ടിപ്പുകാരനെ വ്യാജ പ്രൊഫൈലുണ്ടാക്കി പൊലീസ് കുടുക്കി

Login info solutions | 04:37 | 0 comments

മുംബൈ: കോടികളുടെ ഇടപാടുകള്‍ നടത്തുന്ന ബിസിനസുകാരനെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി 14കാരിയില്‍നിന്ന് 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന 18കാരന്‍ പിടിയില്‍. ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കാതെ പണമുണ്ടാക്കാന്‍ എളുപ്പംവഴി തേടി ഫേസ്ബുക്കില്‍ തട്ടിപ്പ് നടത്തിയ യുവാവിനെ ഒരു പെണ്‍കുട്ടിയുടെ വ്യാജ പ്രൊഫൈലുണ്ടാക്കി പൊലീസ് വലയിലാക്കുകയായിരുന്നു. ഉര്‍ത്തപ്രദേശിലെ സാകി നക സ്വദേശിയായ മിസ്ബാഹ് അയ്യൂബ് അലി ഖാനാണ് അറസ്റ്റിലായത്. മുംബൈ സ്വദേശിയായ പതിനാലുകാരിയില്‍നിന്നാണ് ഫേസ്ബുക്ക് സൌഹൃദം വഴി ബന്ധമുണ്ടാക്കി ഇയാള്‍ പണം തട്ടിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ റിസ്വിയെ ഒരു പെണ്‍കുട്ടിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി കുടുക്കുകയായിരുന്നു, പൊലീസ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായിരുന്ന മിസ്ബാഹ് പഠനം അവസാനിപ്പിച്ചശേഷമാണ് ഫേസ് ബുക്കില്‍ രണ്ട് വ്യാജ പ്രൊഫൈലുകള്‍ തുടങ്ങിയത്. ശൈലി പരേഖ്, അര്‍മാന്‍ കപൂര്‍ എന്നീ പേരുകളിലായിരുന്നു ഇയാള്‍ പ്രൊഫൈലുകള്‍ ഉണ്ടാക്കിയത്. ഫേസ്ബുക്കില്‍ വെച്ച് കണ്ടു മുട്ടിയ 14കാരിയെ വശീകരിച്ച മിസ്ബാഹ് താന്‍ ഇന്ത്യയിലും പുറത്തും ബിസിനസ് നടത്തുന്ന ബിസിനസുകാരനാണ് എന്നാണ് പരിചയപ്പെടുത്തിയത്. വൈകാതെ പ്രണയത്തിലായ പെണ്‍കുട്ടിയോട് വിവാഹിതരാവാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തു. മുംബൈയിലെ ഒരു ഹില്‍ സ്റ്റേഷനടുത്ത് രണ്ടു കോടിയുടെ സ്വത്തു വാങ്ങിയതായി ഇയാള്‍ പെണ്‍കുട്ടിയെ അറിയിച്ചു. അവിടെ ഒരു വില്ല നിര്‍മിച്ച് വിവാഹശേഷം ഒന്നിച്ച് താമസിക്കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ഭൂമിയുടെ പണം കൊടുക്കേണ്ട സമയമായപ്പോള്‍ കമ്പനിയിലെ ചില പ്രശ്നങ്ങള്‍ കാരണം സാമ്പത്തിക ബുദ്ധിമുട്ടുണ്ടായെന്ന് മിസ്ബാഹ് പെണ്‍കുട്ടിയോട് പറഞ്ഞു. 1.7 കോടി രൂപ മാത്രമേ തന്റെ കൈയിലുള്ളൂ എന്നും 30 ലക്ഷം രൂപ കൂടി കിട്ടിയില്ലെങ്കില്‍ ആ സ്വപ്ന ഭൂമി നഷ്ടമാവുമെന്നും ഇയാള്‍ പെണ്‍കുട്ടിയെ ധരിപ്പിച്ചു. തുടര്‍ന്ന്, തന്റെ അമ്മയുടെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന് പെണ്‍കുട്ടി ഇയാള്‍ക്ക് നല്‍കി. എന്നാല്‍, ഇതിനുശേഷം ഇയാളുടെ വിവരമില്ലാതായി. ഫോണ്‍ സ്വിച്ചോഫാവുകയും ചെയ്തു. തുടര്‍ന്ന് താന്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. അവര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇയാളുടെ വീട്ടില്‍ ചെന്നപ്പോള്‍ കുറേ നാളായി വീട്ടില്‍ എത്തിയിട്ടില്ലെന്ന് അറിഞ്ഞു. മറ്റ് വിവരങ്ങളും ലഭ്യമായില്ല. തുടര്‍ന്നാണ് പൊലീസ് ഒരു പെണ്‍കുട്ടിയുടെ പേരില്‍ വ്യാജപ്രൊഫൈലുണ്ടാക്കി ഇയാളുടെ അര്‍മാന്‍ എന്ന പ്രൊഫൈലിലേക്ക് ഫ്രന്റ് റിക്വസ്റ്റ് അയച്ചത്. വൈകാതെ ഇയാള്‍ ഈ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടാക്കി. തുടര്‍ന്ന് ഫേസ്ബുക്ക് സുഹൃത്തായ പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് ഒരു വനിതാ കോണ്‍സ്റ്റബിള്‍ മിസ്ബാഹിനെ വിളിച്ച് താമസ സ്ഥലത്തെക്കുറിച്ച വിവരങ്ങള്‍ അന്വേഷിച്ചു. സംശയം തോന്നിയ ഇയാള്‍ വിലാസം മറച്ചുവെച്ചെങ്കിലും മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പ്രകാരം പൊലീസ് ഇയാളെ ഒളിത്താവളത്തില്‍ ചെന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Category:

0 comments